Tuesday, November 10, 2015

കാവ്

തണലാണു തളിരാടയാണ്; നേരിന്റെ
തെളിവാണു കുളിരുമ്മയാണ്
മഴനാരു പുണരുന്ന കനവൊന്നു തഴുകുമ്പൊ- 
ളുലയുന്ന മരജാല വരമെന്റെ കാവ്
ചിരിയാണു ചിറകാട്ടമാണ്; കാവെന്റെ-
യുടലാണു തുടിതാളമാണ്
പഴമണ്ണിലൊരു തുള്ളി മഴയേറ്റമണമുണ്ടു
ചിരിതൂകി മണിനാഗമിഴയുന്ന കാവ്
തെളിനീരിനുറവാഴമാണ്‌; ദാഹത്തി-
നഴലാറ്റുമഴകറ്റമാണ് 
അറിയാതെ നിഴലിന്റെ മറയത്തു മരുവുന്ന
പല ജീവനുയിരായ കുളമുള്ള കാവ്
ശിലയായി ശവതത്വമായി; പാഴ് ജന്മ- 
വിധിയിൽ തപിക്കുമ്പൊഴെന്നെ 
ശിവസ്വത്വ ശിഖരത്തിനുയരത്തിനുരുവാക്കി-
യുലരാതെ പുലരുന്ന നലമുള്ള കാവ്
പറയാത്ത ഭരദേവിയാണ്; ജീവന്റെ-
യൊരു കുഞ്ഞു നിഴലാട്ടമാണ് 
അധമന്റെ മഴുവേറ്റു മരണത്തിനൊലി കേട്ടു
ഹൃദയം തപിക്കുന്ന മുറിവിന്നു കാവ്
മൃതിയാണ്‌, ശിശുഹത്യയാണ്; നീ തീർക്കു-
മൊരു കാവുമൊരു ലോകമാണ് 
ഇനിയൊന്നു നിവരാതെ നിഴലൊന്നു വിടരാതെ
യുണരാതെയുലയാതെയമരുന്നു കാവ്
കനലായി മഴപെയ്തു തീരും; നീ തീർത്ത
മണിസൗധ സുഖലോകമെല്ലാം 
ഗതകാല ശിലദൈവമുരുകിശ്ശപിക്കുന്നു 
ശവമാകുമൊരു കാവിനഴകില്ലയെങ്കിൽ...!